വിഘടിതരുടെ പിടിവാശി; അത്തൂട്ടിയില്‍ പള്ളി പൂട്ടിച്ചു

ചീമേനി: ചീമേനി അത്തൂട്ടിയിലെ ഡുമാ മസ്ജിദ് വിഘടിതരുടെ പിടിവാശിമൂലം പൂട്ടിച്ചു. വ്യാഴാഴ്ച രാവിലെ സബ് കലക്ടര്‍ ബാലകിരണിന്റെ ചേംബറില്‍ ഇരുവിഭാഗങ്ങളും നടത്തിയ സിറ്റിംഗില്‍ വിഘടിത വിഭാഗം യാതൊരു വിട്ടുവീഴ്ചക്കും തയ്യാറായില്ല. എട്ടു വര്‍ഷത്തോളമായി സുന്നികളാണ് മഹല്ല് ജമാഅത്തിന്റെ ഭരണം നടത്തിവന്നിരുന്നത്. അന്നു മുതല്‍ പള്ളിയും മദ്റസയും പൂട്ടിക്കാനും പിടിക്കാനും വിഘടിതര്‍ ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. സുന്നികളുടെ മഹല്ല് ഭരണത്തിനെതിരെ വിഘടിതര്‍ കേസ് ഫയല്‍ ചെയ്തു. ഈ കേസില്‍ തങ്ങള്‍ക്ക് അനുകൂല വിധിയുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞദിവസം വിഘടിതവിഭാഗം മാരകായുധങ്ങളുമായി എത്തി ളുഹര്‍ നിസ്‌കരിച്ചുകൊണ്ടിരിക്കുകയായിരുന്ന സുന്നി പ്രവര്‍ത്തകരെ അക്രമിച്ച് പള്ളി കൈയേറാന്‍ ശ്രമിച്ചിരുന്നു. ഈ സംഭവത്തില്‍ മൂന്ന് സുന്നി പ്രവര്‍ത്തകര്‍ക്ക് മാരകമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രശ്‌നം രൂക്ഷമായതോടെ ചിറ്റാരിക്കല്‍ സി ഐ. അനില്‍കുമാര്‍ പള്ളിപൂട്ടി സീല്‍ ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വ്യാഴാഴ്ച സബ് കലക്ടറുടെ ചേംബറില്‍ ഇരുവിഭാഗത്തെയും വിളിച്ച് ചര്‍ച്ച നടത്തിയത്. വിധി തങ്ങള്‍ക്കനുകൂലമാണെന്നും അത് നടപ്പില്‍ വരുത്തിത്തരണമെന്നുമായിരുന്നു വിഘടിതരുടെ വാദം. പക്ഷേ, മേല്‍കോടതിയില്‍ ഇതിനെതിരെ അപ്പീല്‍ പോകാനുള്ള അവസരം കാത്തുനില്‍ക്കാതെ പള്ളിയില്‍ കയറിയതിന് സബ്കലക്ടര്‍ ചര്‍ച്ചയില്‍ വിഘടിതരെ വിമര്‍ശിച്ചിരുന്നു. ഒടുവില്‍ ഇരുവിഭാഗത്തിനും സമ്മതനായ ഒരു ഇമാമിനെ പള്ളിയില്‍ നിര്‍ത്തി പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന നിര്‍ദേശം വെക്കുകയായിരുന്നു. ഇതിനും വിഘടിതര്‍ വഴങ്ങിയില്ല. തുടര്‍ന്ന് ചര്‍ച്ചകൊണ്ട് പരിഹാരമാകാത്ത സാഹചര്യത്തില്‍ മറ്റൊരു തീരുമാനത്തിലെത്തുന്നതുവരെ പള്ളി പൂട്ടിയിടാന്‍ സബ് കലക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. പള്ളി പൂട്ടിയിടാന്‍ വിഘടിതര്‍ കൈക്കൊണ്ട സമീപനത്തില്‍ വിശ്വാസികളില്‍ അമര്‍ഷമുളവാക്കി.